2015, മാർച്ച് 17, ചൊവ്വാഴ്ച

ഒരു പഴയ കഥ

രാമകൃഷ്ണന്റെ അടുത്ത് ഒരു മനുഷ്യന്‍ വന്നു. അദ്ദേഹം ഒരു പഴയ സന്ന്യാസി ആയിരുന്നു. രാമകൃഷ്ണനെക്കാള്‍ പ്രായക്കൂടുതലുള്ള ആ സന്ന്യാസി ഗംഗാനദിയുടെ തീരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തു വന്ന് പറഞ്ഞു: 'നിങ്ങളെ ജനങ്ങള്‍ പൂജിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. വാസ്തവത്തില്‍ നിങ്ങളുടെ ജീവനില്‍ ആധ്യാത്മികമായ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെ കൂടെ വരൂ, എന്നിട്ട് എന്നോടൊപ്പം ഗംഗാനദിയുടെ മുകളിലൂടെ നടന്നുകാണിക്കൂ.'

രാമകൃഷ്ണന്‍ പറഞ്ഞു: 'നടന്നുവന്നതല്ലേ, ക്ഷീണം കാണും, അല്പം വിശ്രമിക്കൂ. അതിനുശേഷം നമുക്കു നടക്കാം. ഇപ്പോള്‍ എങ്ങും പോകേണ്ടതായ ആവശ്യവുമില്ല. അതുവരെ നമുക്ക് അല്പം പരിചയപ്പെടാം. ഇപ്പോള്‍ നാം പരസ്​പരം അറിയുകപോലുമില്ല. വെള്ളത്തിനു മുകളിലൂടെ നടക്കുന്നതിനു വേണ്ടി എത്ര നാളുകള്‍വരെ നിങ്ങള്‍ക്കു പഠിക്കേണ്ടതായിവന്നു?'

ആ മനുഷ്യന്‍ പറഞ്ഞു: 'പതിനെട്ടു വര്‍ഷം.' രാമകൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ വെള്ളത്തിനു മുകളിലൂടെ നടന്നിട്ടില്ല. കാരണം, രണ്ടു പൈസകൊണ്ട് എനിക്ക് ഗംഗയ്ക്ക് അപ്പുറം എത്തിച്ചേരാന്‍ കഴിയും. രണ്ടു പൈസകൊണ്ട് നടക്കാവുന്ന കാര്യം, പതിനെട്ടു വര്‍ഷങ്ങള്‍വരെ പഠിക്കുകയെന്ന കാര്യം വിഡ്ഢിത്തത്തിന്റെ ലക്ഷണമാകുന്നു, അത് ആധ്യാത്മികമല്ല. വെള്ളത്തിനു മുകളിലൂടെ നടക്കുന്നുവെന്നതില്‍ അസാധ്യമായ എന്ത് കാര്യമാണുള്ളത്? ഇതില്‍നിന്ന് ജീവനെക്കുറിച്ചുള്ള എന്തു രഹസ്യമാണ് നിങ്ങള്‍ക്കു ലഭിച്ചത്?'

ഇന്നും നമുക്ക് ചുറ്റും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ചെറു സൂചി കൊണ്ട് എടുത്തു മാറ്റാന്‍ കഴിയുന്നവയെ വലിയ തോട്ടി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിയ്ക്കുന്നു. സ്നേഹം കൊണ്ട് കീഴ്പ്പെടുത്തേണ്ടവയെ വെറുപ്പ്‌ കൊണ്ടും പേശിബലം കൊണ്ടും അടിച്ചമര്‍ത്തുന്നു. സൌമ്യ സ്വരങ്ങളിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അട്ടഹാസങ്ങളിലൂടെ തന്‍റെ വാദങ്ങള്‍ പ്രമാണങ്ങളാക്കിഎടുക്കുന്നു. 

നാം എങ്ങോട്ടാണ്?

പദ്മനാഭന്‍ തിക്കോടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ