2015, മാർച്ച് 29, ഞായറാഴ്‌ച

ഓ വി വിജയന്‍

തന്റെ വരയിലൂടെ ഈ ഇതിഹാസകാരന്‍ ഭരണ സംവിധാനങ്ങളെ വിറപ്പിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ സൃഷ്ടിയിലൂടെ ഇദ്ദേഹം മലയാള നോവല്‍ സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ചു.
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍ ഒട്ടേറെ സിദ്ധികളുമായാണ് ഭൂജാതനായത്‌. അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ ഈ സിദ്ധികളെയും ചിന്താധാരകളെയും വളര്‍ത്താനും പ്രയോഗിക്കാനും സാഹചര്യങ്ങള്‍ ഒരുക്കിയപ്പോള്‍ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടികളും.
തനിയ്ക്ക് എഴുതാന്‍ മാത്രമേ അറിയൂ എന്ന് വിശ്വസിയ്ക്കാന്‍ ഇഷ്ടപ്പെട്ട വിജയന്‍ തന്റെ ആ അറിവ് താന്‍ വിശ്വസിയ്ക്കുന്ന നന്മകളിലേയ്ക്ക് തന്റെ വായനക്കാരെ ആകര്‍ഷിയ്ക്കാന്‍ ഉപയോഗപ്പെടുത്തി. 
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതികൊണ്ട് തന്നെ വിവാദ പുരുഷനുമായി. ഈ കൃതിയില്‍ തെളിഞ്ഞു കാണുന്ന 
തലച്ചോറും ഹൃദയവും സമ്മേളിയ്ക്കുന്ന കല തന്നെയാണ് വിജയനെ സമകാലീനരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. 
ഈ കൃതി മലയാള സാഹിത്യത്തില്‍ മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന ഒരു കാല വേര്‍തിരിവ് തന്നെ സൃഷ്ടിച്ചു- 
വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തതയും, ചെത്തി മിനുക്കിയെടുത്ത ഭാഷയും ഒക്കെ വിജയന്റെ കഥകളുടെ കരുത്തും വിസ്മയകരമായ വൈവിധ്യവുമാണ്. 
ഖസാക്കിലെ രവിയെ വിട്ടുപോകാന്‍ കഴിയാത്ത വിധം വിജയന്‍ സ്നേഹിച്ചു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി: രവി എനിയ്ക്ക് പ്രിയപ്പെട്ടവനാണ്. കാരണം, നിയമശാഠ്യങ്ങളും  പ്രകടനപരമായ മൂല്യ നിഷ്ഠയും ധാര്‍മികമായ താന്‍ പ്രമാണിത്തവും ഇല്ലാത്ത പാവപ്പെട്ട ഒരു മനുഷ്യനാണ് രവി. നമ്മുടെ ഭള്ളുകള്‍ മാറ്റി വെച്ചാല്‍ നാമൊക്കെ രവിയെപ്പോലെ തന്നെ.
നമുക്കും മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താനാവുന്നില്ല, രവിയെയും ഒപ്പം 
അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി എന്നിവരെയും.
'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്‍റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.' എന്ന ആശങ്കപ്പെടല്‍ ഒ.വി.വിജയന് എന്നുമുണ്ടായിരുന്നു .
ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍ . വിജയന്റെ കഥകള്‍ (1978),ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979),കടല്‍ത്തീരത്ത് (1988),കാറ്റ് പറഞ്ഞ കഥ (1989),അശാന്തി (1985),ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993),കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ് കഥാസമാഹാരങ്ങള്‍ . 
ഘോഷയാത്രയില്‍ തനിയെ (1988),വര്‍ഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകള്‍ (1988),ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നീ ലേഖനസമാഹാരങ്ങളും എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്ന ആക്ഷേപഹാസ്യവും ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) എന്ന കാര്‍ട്ടൂണും സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) എന്ന ഓര്‍മ്മക്കുറിപ്പും ഇതിഹാസകാരന്റേതായിട്ടുണ്ട് .കൂടാതെ നിരവധി രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കുന്നു.
നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍( 1990- ഗുരുസാഗരം), വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ഇവയില്‍ ചിലവ മാത്രം.  
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍ററി സ്‌കൂളില്‍ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്‌സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. സിക്‌സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്‍റ്ര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി . പ്രസിഡന്‍സി കോളജില്‍ നിന്ന് തന്നെ ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി- കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്‍ക്കാലത്ത്‌  വിജയന്‍ അനുസ്മരിക്കുന്നുണ്ട്. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു). മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 
2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ ഓര്‍മ്മയായി.

പദ് മനാഭന്‍ തിക്കോടി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ